സാവിത്രിയമ്മ മരിച്ചത് ശ്വാസം മുട്ടി; ക്രൂരമര്‍ദ്ദനത്തിനു ശേഷം ജീവനോടെ കുഴിച്ചു മൂടി

കൊല്ലത്ത് മകന്‍ കൊന്ന് കുഴിച്ചു മൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയെ ജീവനോടെ കുഴിച്ചു മൂടിയതാണോയെന്നും സംശയമുണ്ട്.

ശ്വാസംമുട്ടിയാണ് എണ്‍പത്തിനാലുകാരിയായ സാവിത്രിയമ്മയുടെ മരണം. മകന്‍ സുനില്‍കുമാര്‍ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് നിഗമനം.

സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ഇത് അവരെ നിലത്തിട്ട് ചവിട്ടിയപ്പോള്‍ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. തലയ്ക്ക് പുറകില്‍ ക്ഷതമേറ്റിട്ടുണ്ട്. തല ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതാകാം ഈ മുറിവ്.

വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ. അതേസമയം റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിക്കും. ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സ്വത്തും പണവും ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കുമായിരുന്നെന്ന് നാട്ടുകാരും അമ്മയും പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ തന്നെ നടത്തിയ മര്‍ദ്ദനത്തിലാണ് അമ്മ സാവിത്രിയമ്മ മരിച്ചത്. മദ്യപിച്ച് സ്ഥിരം വീട്ടിലെത്തി ഇയാള്‍ പ്രശ്‌നമുണ്ടാക്കുമായിരുന്നു. മറ്റ് രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മകനൊപ്പമാണ് സാവിത്രിയമ്മ കഴിഞ്ഞിരുന്നത്. ഇയാള്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ സാവിത്രിയമ്മ മറ്റ് രണ്ട് മക്കളുടെ കൂടെ താമസിക്കാന്‍ തയ്യാറായിരുന്നില്ല. ഇയാളെ പേടിയായതിനാല്‍ മക്കളാരും വീട്ടിലെത്തി അമ്മയെ കാണാന്‍ വരാറില്ല. പുറത്ത് നിന്നാണ് കാണാറ്.

അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മകള്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തനിക്കും അമ്മയെ കാണാനില്ലെന്ന് പരാതി നല്‍കാനുണ്ടെന്നും എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് സുനില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുഴി മൂടിയത് പോലെ ഒരിടം വീട്ടുവളപ്പില്‍ കണ്ടത്. ഇവിടെ കുഴിച്ചു നോക്കിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം വന്നു. തുടര്‍ന്നാണ് അമ്മയെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്.

ഒരു മാസം മുമ്പാണ് സാവിത്രിയമ്മയെ ഇയാള്‍ തല്ലിക്കൊന്നത്. എന്നാല്‍ ഒരു മാസം ആരുമറിയാതെ ഇയാള്‍ നടന്നു. ഒരു കൂസലുമില്ലാതെ പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കാണാനില്ലെന്ന് പരാതി നല്‍കി. പിന്നീടാണ് പൊലീസ് വലയിലാകുന്നത്.