'പുനസംഘടന ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തി'; സുധാകരനോട് ഫോണില്‍ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് പൊട്ടിത്തെറിച്ച് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടന ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തിയതിൻറെ പേരിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.  മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ലിസ്റ്റ് കൊടുക്കുന്നതിന് തൊട്ട് മുമ്പ് സുധാകരന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചത്. വിഷയത്തില്‍ മുല്ലപ്പള്ളി ഹൈക്കമാന്റില്‍ പരാതി അറിയിച്ചു. താരിഖ് അന്‍വര്‍, എ.കെ ആന്റണി എന്നിവരെയും മുല്ലപ്പള്ളി പ്രതിഷേധം അറിയിച്ചു.

അതിനിടെ ഡിസിസി അധ്യക്ഷ പട്ടിക തയ്യാറാക്കലില്‍ അപാകത വന്നിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. എല്ലാവരുമായും ബന്ധപ്പെട്ട ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെന്നും സുധാകരന്‍ പറഞ്ഞു. പട്ടികയില്‍ പരാതിക്ക് ഇട നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ അന്തിമ ചർച്ചകളിലേക്ക് കടന്നെങ്കിലും ഒറ്റപ്പേരിലേക്ക് എത്തുന്നതിൽ നേതൃത്വം കുഴയുകയാണ്. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്ന് കെ.സുധാകരൻ ആവർത്തിക്കുമ്പോഴും ചർച്ചകൾ ഇനിയും നീളുമെന്നാണ് സൂചന. സാമുദായിക പരിഗണനകൾ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക  പ്രഖ്യാപിക്കാനാണ് നീക്കം. അതിനുശേഷം മാത്രമേ കെപിസിസി ഭാരവാഹി പട്ടിക ചർച്ചകളിലേക്ക് കടക്കുകയുള്ളൂ.