കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍; തീരുമാനം ഇന്ന്

കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാൻ സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കില്‍, കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ രേഖമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.  മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

അതേസമയം കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ ചരടുവലി ശക്തമായി. കെ. സുധാകരനെയും പി.ടി. തോമസിനെയും മുന്നില്‍ നിര്‍ത്തിയാണ് നീക്കങ്ങളേറെയും. എ. ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍ത്തുന്നത്.

പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് ചേരികളിലുണ്ടാക്കിയ പടലപ്പിണക്കങ്ങള്‍ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തേക്ക് ഐകകണ്‌ഠ്യേന ഒരു പേര് നിര്‍ദേശിക്കാന്‍ തടസ്സമാകുന്നു.

കെ.പി.സി.സി. പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുതിര്‍ന്ന നേതാക്കളില്‍ നിന്നകന്ന് എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും കോണ്‍ഗ്രസില്‍ രൂപപ്പെടുന്നുണ്ട്. വി.ഡി. സതീശനോട് ഇവര്‍ അനുഭാവം പുലര്‍ത്തുന്നു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാന്‍ എ. ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈ വിഭാഗത്തിലുള്ള എല്ലാ എം.എല്‍.എ.മാരും ഇത് അംഗീകരിച്ചില്ല. ഐ. ഗ്രൂപ്പ് എം.എല്‍.എ.മാരും രമേശിന്റെയും സതീശന്റെയും പേരുകളില്‍ വിഭജിക്കപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റിന്റെ നിയമനത്തിലും ഇത് ചലനങ്ങള്‍ സൃഷ്ടിക്കും.