കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് തോല്‍വി ; എംഎസ്എഫ് മലപ്പുറം ജില്ലാക്കമ്മിറ്റി മരവിപ്പിച്ചു

എംഎസ്എഫ് മലപ്പുറം ജില്ലാകമ്മിറ്റിയെ സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചയെ തുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. എംഎസ്എഫിന്റെ കുത്തകയായിരുന്ന മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനം എസ്എഫ്‌ഐ പിടിച്ചെടുത്തത് ലീഗിന്റെ കോട്ടയ്‌ക്കേറ്റ വിള്ളലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മലപ്പുറം ജില്ലാ എക്‌സ്‌ക്യൂട്ടീവായി മലപ്പുറം ഗവണ്‍മെന്റ് കോളെജിലെ തന്‍സിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വകലാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എംഎസ്എഫ്- കെ എസ് യു സഖ്യത്തിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല ചെയര്‍പേഴ്‌സണായി കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളെജ് വിദ്യാര്‍ത്ഥി സുജ കൃഷ്ണന്‍ 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി മഞ്ചേരി എന്‍ എസ് എസ് കോളെജ് വിദ്യാര്‍ത്ഥി മുഹമ്മദ് അലി ശിഹാബ് കെ തെരഞ്ഞെടുക്കപ്പെട്ടു, വൈസ് ചെയര്‍മാനായി അശ്വിന്‍ ഹാഷ്മി ആനന്ദ് മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് കോളെജ് വയനാട് 84 വോട്ടിന്റെ ഭൂരിപക്ഷത്തിലും , ലേഡി വൈസ് ചെയര്‍മാനായി രശ്മി കെ നിലമ്പൂര്‍ അമല്‍ കോളെജ് 93 വോട്ടിന്റെ ഭൂരിപക്ഷത്തിനും, ജോയിന്റ് സെക്രട്ടറിയായി അന്‍ഷ അശോകന്‍ ശ്രീവ്യാസ എന്‍ എസ് എസ് കോളെജ് വടക്കാഞ്ചേരി തുടങ്ങിയവര്‍ വിജയിച്ചു. മലപ്പുറം പാലക്കാട്, തൃശൂര്‍, വയനാട് ജില്ലാ പ്രതിനിധികളായി യഥാക്രമം തുടങ്ങിയവര്‍ വിജയിച്ചു. വയനാട് ജില്ലാ പ്രതിനിധിയായി എസ് എഫ് ഐ സ്ഥാനാര്‍ത്ഥി നന്ദകുമാര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.