മങ്കിപോക്‌സ്; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് രോഗി ടാക്‌സിയില്‍ സഞ്ചരിച്ചത്.

രോഗിയുമായി സഞ്ചരിച്ച രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും ഇന്നലെ കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നെത്തിയ ആള്‍ക്ക് വ്യാഴാഴ്ചയാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത രണ്ടുപേരെ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തിലാക്കി.

നിലവില്‍ രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരും വിമാനത്തില്‍ ഒപ്പം യാത്ര ചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നുമാണ് നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.