'ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല, പിണറായിക്ക് മോദിയുടെ സമീപനം'; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; സഭ നിര്‍ത്തിവെച്ചു

നിയമസഭ ഇന്നും പ്രക്ഷൂബ്ധം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തു. ചര്‍ച്ചയ്ക്കുള്ള ഒരു ശ്രമവും ഉണ്ടാകുന്നില്ല, സഹകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.രാഹുലിന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ സമീപനമാണ് സര്‍ക്കാരിനെന്നും വിഡി സതീശന്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുമായിട്ടാണ് യുഡിഎഫ് അംഗങ്ങള്‍ എത്തിയത്. ചെയറിന് മുന്നില്‍ ബഹളം ഉണ്ടാകരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യത്തിന് ഉത്തരം പറയാന്‍ അനുവദിക്കണം. ജനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തിനാണ് മറുപടി പറയുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

പ്രതിപക്ഷം ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ സഭ അല്‍പ്പ നേരത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.