'ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന് സ്വബോധമില്ല'; കള്ളവോട്ട് ആരോപണം തള്ളി മന്ത്രി മണി

ഉടുമ്പന്‍ചോലയില്‍ സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണം തള്ളി മന്ത്രി എം.എം മണി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ സ്വബോധമില്ലാതെ സംസാരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കള്ളവോട്ട് ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ടു ചെയ്തെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാതി. വോട്ടിംഗിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിലാണു കള്ളവോട്ടു നടന്നതെന്ന് ഇവര്‍ ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രഞ്ജിത് എന്നയാള്‍ രണ്ട് ബൂത്തുകളിലും വോട്ടു ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ഒന്നില്‍ രഞ്ജിത് കുമാറെന്നും മറ്റേതില്‍ പി. രഞ്ജിതുമെന്നാണു പേരു രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണു രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണം തെറ്റാണെന്നും ആരോപണം തെളിയിക്കാന്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും എം.എം മണി പറഞ്ഞു.