'സംഘാടകരല്ല, നുഴഞ്ഞു കയറിയവരാണ് പ്രശ്നമുണ്ടാക്കിയത്'; കലോത്സവ കോഴ വിവാദത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് മന്ത്രി

കേരള സർവകലാശാല കലോത്സവത്തിൽ സംഘാടകരുടെ ഭാഗത്ത് നിന്നല്ല പ്രശ്നമുണ്ടായത്, നുഴഞ്ഞു കയറിയവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കലോത്സവത്തിലെ കോഴ ആരോപണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

കലോത്സവത്തിനിടയിൽ ആരോ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. ബോധപൂർവ്വം കലാലയങ്ങളിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമം നടക്കുന്നതാണ്. അശാന്തി സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. വിഷയം ജാഗ്രതാപൂർവ്വം കൈകാര്യം ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. യുവജനോത്സവങ്ങൾ സൗഹാർദ്ദപരമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊലീസ് അന്വേഷണത്തിലൂടെയേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം കഴിഞ്ഞതിനു ശേഷം മാത്രമേ പറയാൻ പറ്റുകയുള്ളു. കലോത്സവങ്ങൾ ഭംഗിയായി നടത്തിയിരുന്നുവെന്നും യുവജനോത്സവം പൂർത്തീകരിക്കാൻ കഴിയാത്തത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.