ആളില്ലാപ്പാർട്ടിയെന്ന അധിക്ഷേപം ഏറ്റവും കൂടുതൽ കേട്ടിരുന്നത് മാർക്സിസ്റ്റുകാരിൽ നിന്ന്: മുന്‍ എ.ഐ.എസ്.എഫ് നേതാവ്

ആളില്ലാപ്പാർട്ടിയെന്ന അധിക്ഷേപം ഏറ്റവും കൂടുതൽ കേട്ടിരുന്നത് മാർക്സിസ്റ്റു പാർട്ടി സഖാക്കളിൽ നിന്നാണെന്ന് മുൻ എ.ഐ.എസ്.എഫ് നേതാവ്. കൊച്ചിയില്‍ എൽ.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് മുന്നില്‍ സി.പി.എം അനുഭാവി കൊടിയുമായി ഒറ്റയ്ക്ക് നിന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സി.പി.ഐ.എമ്മിന്റെ ഒറ്റയാള്‍ പ്രതിരോധം എന്ന നിലയിലാണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചത്. മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ സിപിഎം അനുകൂല പേജുകളിലും പ്രൊഫൈലുകളിലും ചിത്രങ്ങൾ പോസ്റ്റർ രൂപത്തിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയെ ഒളിഞ്ഞും തെളിഞ്ഞും ഓട്ടോ പാർട്ടിയെന്നു വിളിച്ചു കളിയാക്കുന്ന പല മാർക്സിസ്റ്റു പ്രൊഫൈലുകളിലും ഈ കനലൊരുതരിമതി പോസ്റ്റർ തീപടർത്തിയോടുന്നുണ്ട് എന്നുകാണുന്നത് ഒരു പ്രത്യേകതരം രസമാണ് എന്ന് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന വിപിന്‍ ദാസ് ഫേസ്ബുക്കിൽ കുറിച്ചു.

വിപിന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സിപിഐഎമ്മിന്റെ ഈ പോസ്റ്റർ രോമാഞ്ചിഫിക്കേഷൻ കണ്ടിട്ട് അത്രയ്ക്കങ്ങോട്ട് രോമാഞ്ചം വരുന്നില്ല. കോളേജ് പഠനകാലത്ത് എഐഎസ്എഫ് ഭാരവാഹിയായിരുന്നപ്പോൾ കോളേജിലെ രണ്ടും മൂന്നും എഐഎസ്എഫ് സഖാക്കളെ വച്ച് ക്യാമ്പയിൻ നടത്തുമ്പോഴും മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുമ്പോഴും ആളില്ലാപ്പാർട്ടിയെന്ന അധിക്ഷേപം ഏറ്റവും കൂടുതൽ കേട്ടിരുന്നത് മാർക്സിസ്റ്റു പാർട്ടി സഖാക്കളിൽ നിന്നാണ്!! അതുപോലെതന്നെ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയെ ഒളിഞ്ഞും തെളിഞ്ഞും ഓട്ടോ പാർട്ടിയെന്നു വിളിച്ചു കളിയാക്കുന്ന പല മാർക്സിസ്റ്റു പ്രൊഫൈലുകളിലും ഈ കനലൊരുതരിമതി പോസ്റ്റർ തീപടർത്തിയോടുന്നുണ്ട് എന്നുകാണുന്നത് ഒരു പ്രത്യേകതരം രസമാണ്..!!

https://www.facebook.com/VipinDasThottathil03/posts/1472184142963628