വീണ്ടും മാപ്പ് പറയാന്‍ തയ്യാര്‍!, പത്രത്തില്‍ വിശദീകരണം പ്രസിദ്ധീകരിക്കാം; വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാതൃഭൂമി

സ്വകാര്യ ലോട്ടറി നടത്തിപ്പുകാരന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ കേസ് അവസാനിപ്പിക്കാന്‍ മാപ്പ് പറയാന്‍ തയാറാണെന്ന് മാതൃഭൂമി വീണ്ടും സുപ്രീംകോടതിയില്‍. സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ അപകീര്‍ത്തിക്കേസ് ഒത്തുതീര്‍പ്പാക്കാനായി തങ്ങള്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറയാന്‍ തയാറാണെന്ന് മനേജ്‌മെന്റ് അറിയിച്ചു. ഇതോടെ അപകീര്‍ത്തിക്കേസിലെ നടപടി അവസാനിപ്പിക്കുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു.

വിശദീകരണം പ്രസിദ്ധീകരിച്ച് നടപടി അവസാനിപ്പിക്കണമെന്ന് മാതൃഭൂമിക്കുവേണ്ടി ഹാജരായ അഡ്വ. കെ വി വിശ്വനാഥന്‍ കോടതിയോട് അപേക്ഷിച്ചു. എന്നാല്‍, പത്രത്തിലൂടെ മാപ്പ് തന്നെ പറയമമെന്ന് മാര്‍ട്ടിനുവേണ്ടി ഹാജരായ അഡ്വ. അര്യാമസുന്ദരം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്, വാര്‍ത്ത നല്‍കിയ അതേ പ്രാധാന്യത്തോടെയും വലുപ്പത്തോടെയും വിശദീകരണ പ്രസ്താവന പ്രസിദ്ധീകരിക്കാന്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

സാന്റിയാഗോ മാര്‍ട്ടിനെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ‘ലോട്ടറി മാഫിയ’ എന്ന് വിളിച്ചുവെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ മാര്‍ട്ടിന്‍ സിക്കം കോടതിയെ സമീപിച്ചു. മാനനഷ്ടക്കേസില്‍ മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. വിചാരണ തടയണമെന്നും ഗാങ്‌ടോക് മജിസ്‌ട്രേട്ട് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നുമുള്ള മാതൃഭൂമിയുടെ ആവശ്യം തള്ളിയ ജസ്റ്റിസ് മീനാക്ഷി മദന്‍ റായ്, പ്രതികള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകാനും ഉത്തവിട്ടു. മാതൃഭൂമി മാനേജ്‌മെന്റിനു പുറമെ എംഡി, മാനേജിങ് എഡിറ്റര്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.

പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും തുടര്‍ച്ചയായി അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്നും അതിന് ഗൂഢാലോചന നടത്തിയെന്നുമാണ് മാര്‍ട്ടിന്‍ ആരോപിച്ചത്. മാര്‍ട്ടിനെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ലോട്ടറി മാഫിയ തലവനെന്ന് വിളിച്ചുവെന്നാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇങ്ങനൊരു പരാമര്‍ശം ഐസക്ക് നടത്തിയിരുന്നില്ല. മന്ത്രിയുടെ പേരില്‍ മാതൃഭൂമി വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു.
വാര്‍ത്തയുടെ പൂര്‍ണ ഉത്തരവാദികള്‍ അച്ചടിക്കുന്നവരാണെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന മാര്‍ട്ടിന്റെ അഭിഭാഷകന്‍ കിഷോര്‍ ദത്തയുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടത്.

ഈ ഉത്തരവിനെതിരെ മാതൃഭൂമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പത്രത്തിനെതിരെ ഐപിസി 499, 500, 501, 502, 120 ബി എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. ഇതു റദ്ദാക്കണമെന്നാണ് പത്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാന്റിയാഗോ മാര്‍ട്ടിനെ മന്ത്രി ലോട്ടറി മാഫിയയെന്ന് വിളിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ മാതൃഭൂമിയോട് ചോദിച്ചു. എന്നാല്‍, ‘ലോട്ടറി മാഫിയ’യെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും അദേഹത്തിന്റെ പ്രസ്താവനയുടെ കൂടെ ഇതു ചേര്‍ക്കുകയായിരുന്നുവെന്നും മാതൃഭൂമി സമ്മതിച്ചു. ‘ലോട്ടറി മാഫിയ’ എന്ന വിശേഷണം ഒഴിവാക്കിയിരുന്നെങ്കില്‍ വാര്‍ത്ത ശരിയായിരുന്നുവെന്ന് ജസ്റ്റിസ് എസ് കെ കൗളും അഭയ് പറഞ്ഞു.

ഇതില്‍ മാപ്പ് പറയാന്‍ തയാറാണെന്നും മാപ്പപേക്ഷ നല്‍കാമെന്നും പത്രത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. സംഭവത്തില്‍ സിക്കിമില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ മാതൃഭൂമി മാപ്പ് പ്രസിദ്ധീകരിക്കും.