മലപ്പുറത്ത് മത പഠനശാലയില്‍ പീഡനത്തിന് ഇരയായെന്ന് പതിനേഴുകാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍, 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചു

മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപഠനശാലയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് 17-കാരിയുടെ പരാതി നല്‍കി. പൊലീസ് സ്ഥാപന നടത്തിപ്പുകാരന്‍നെ അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.

പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് പിടിയിലായത്.

ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതര്‍ പറയുന്നു.

കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ കോടതിയില്‍ ഹാജരാക്കും.