90 മണിക്കൂറോളം ചോദ്യം ചെയ്തു, അറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി; നിയമവ്യവസ്ഥ അട്ടിമറിച്ച് അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം. ശിവശങ്കർ

നിയമവ്യവസ്ഥ അട്ടിമറിച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്നും എം ശിവശങ്കർ പറഞ്ഞു. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തന്നെ അന്വേഷണ സംഘം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ 90 മണിക്കൂറോളം ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്വർണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഇന്ന് രാവിലെ ഡോക്ടർമാരുടെ വിലയിരുത്തൽ. രക്തസമ്മർദ്ദം, ഇസിജി ഇവ സാധാരണ നിലയിലാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേരും.

നടുവേദനയ്ക്ക് വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചണ വിഭാഗത്തിൽ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിൻറെ നീക്കവും.