പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി എം. ഗോവിന്ദൻ, പ്രകോപനപരമായ നിലപാടിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നും സമാധാനം വേണമെന്നും സംസ്ഥാന സെക്രട്ടറി

പി ജയരാജന്റെ മോർച്ചറി പ്രയോഗത്തെ തള്ളി അതിന് എതിരെ നിലപാടുമായി വന്നിരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും പറയുകയും മനഃപൂർവം പ്രകോപനം ഉണ്ടാക്കുകയും ചെയ്താൽ കൈകെട്ടി നോക്കി നിൽക്കുക അല്ല സി.പി.എം പറയുന്ന നിലപാട് എന്നും അതെ രീതിയിൽ തിരിച്ചും പറയുമെന്നും പറഞ്ഞ ഗോവിന്ദൻ ഈ വിഷയത്തിൽ ആരുടെ ഭാഗത്താണ് തെറ്റെന്നത് അന്വേഷിക്കുമെന്നും പറഞ്ഞു.

സ്പീക്കർ എ എൻ ഷംസീറിൻറെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബി.ജെ പിയും കഴിഞ്ഞ ദിവസം വാക്ക്പോരിൽ ഏർപ്പെട്ടത്. ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് വെച്ച് ഷംസീർ നടത്തിയ പ്രസംഗമാണ് കൊലവിളികൾക്ക് ആധാരം. പ്രസംഗത്തിൽ ഹിന്ദുക്കളെ അവഹേളിച്ചെന്നും വിശ്വാസത്തെ കളിയാക്കി എന്നും ആരോപിച്ചായിരുന്നു സംഘപരിവാർ എത്തിയത്.

തലശ്ശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടൽ സംഭവുമായി ചേർത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. കൈവെട്ട് കേസിലെ ജോസഫ് മാഷിന്റെ അവസ്ഥ ആയിരിക്കും ഷംസീറിന് ഉണ്ടാകുക എന്നതായിരുന്നു ഭീക്ഷണിയിൽ പറഞ്ഞത്. പിന്നെ ഇരു വിഭാഗത്തിന്റെയും അണികളിൽ ചിലർ സൈബർ ഇടങ്ങളിൽ വാക്ക്പോരുകൾ നടത്തി.

ഷംസീറിനെ തൊട്ടുകളിച്ചാൽ യുവമോർച്ചക്കാരുടെ സ്ഥാനം ഉറപ്പായിട്ടും മോർച്ചറിയിൽ ആയിരിക്കുമെന്നാണ് മറുപടിയായി ജയരാജൻ പറഞ്ഞത്. ഇതിന് എതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. എന്തായാലും ഗോവിന്ദന്റെ നിലപാട് ജയരാജന്റെ നില കൂടുതൽ പരുങ്ങലിൽ ആക്കിയിട്ടുണ്ട്.