തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മൂന്ന് പൊലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് പൊലീസുകാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈഎസ്പി കെ.ആര്‍.മനോജ് പിടിച്ചെടുത്തത്.

സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കായി ഫോണുകള്‍ സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ട്. സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏജന്‍സികള്‍ അന്വേഷണം നടത്തുകയായിരുന്നു.

മൂന്ന് പൊലീസുകരെയും അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പ്‌സ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.