വാളയാര്‍ കേസ്: പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ പുറത്താക്കി

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാജയരാജിനെ പുറത്താക്കി. ഉത്തരവില്‍ ഒപ്പുവെച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് അന്വേഷണത്തിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച പ്രത്യേകം പരിശോധിക്കും. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ലെന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ ഒരു ഘട്ടത്തിലും പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.