കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് 5 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം

സംസ്ഥാത്തെ ജനങ്ങള്‍ക്ക് യാത്രയുടെ പുതിയ അനുഭവം നല്‍കിയ കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് പൂര്‍ത്തിയാവുകയാണ്. അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുമായാണ് മെട്രോ എത്തിയിരിക്കുന്നത്. ഇന്ന് കൊച്ചി മെട്രോയില്‍ എത്ര ദൂരം യാത്ര ചെയ്താലും വെറും അഞ്ച് രൂപമാത്രമേ ടിക്കറ്റിനായി ഈടാക്കുകയുള്ളൂ.

കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ഓഫറിന്റെ ലക്ഷ്യം. അഞ്ചാം വാര്‍ഷികത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമാക്കാനും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നു. ഒരു യാത്രക്ക് മാത്രമായിരിക്കും ഈ ഓഫര്‍. നിലവില്‍ മെട്രോ കാര്‍ഡുള്ളവര്‍ക്ക് അന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഓഫര്‍ ലഭ്യമാകും.

എസ്എന്‍ ജംഗ്ഷന്‍ വരെ മെട്രോ സര്‍വ്വീസ് നീട്ടുന്നതോടെ യാത്രക്കാര്‍ ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്‍ കരുതുന്നത്. മെട്രോ സര്‍വ്വീസുകള്‍ തൃപ്പുണിത്തുറ എസ്എന്‍ ജംഗ്ഷന്‍ വരെ നീട്ടിയാലും നിരക്ക് കൂട്ടില്ല. ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെ 60 രൂപക്ക് യാത്രാ ചെയ്യാം. നിലവില്‍ ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ട മെട്രോ സര്‍വ്വീസിന് ഈ ചാര്‍ജ് തന്നെയാണ് ഈടാക്കുന്നത്.

അഞ്ചാം വാര്‍ഷികത്തില്‍ വാട്ടര്‍ മെട്രോ കൂടി സാധ്യമാക്കുകയാണ് കെഎംആര്‍എലിന്റെ മറ്റൊരു ലക്ഷ്യം. ബോട്ട് ജെട്ടികള്‍ തയാറായി കഴിഞ്ഞു അഞ്ച് ബോട്ടുകള്‍ കൂടി ലഭിക്കുന്ന മുറയ്ക്ക് വാട്ടര്‍ മെട്രോയും യാത്ര തുടങ്ങും.