കലാപോത്സവമായി കേരള സർവകലാശാല കലോത്സവം: പ്രധാനാ വേദിയിൽ പ്രതിഷേധം, കെഎസ്‌യു- എസ്എഫ്ഐ സംഘർഷം; ഗവർണർക്ക് പരാതി

കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിൽ കയറി കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംഘർഷത്തിൽ ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്ക് മർദനമേറ്റു. എസ്എഫ്ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്‌യു ആരോപിക്കുന്നു. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.

അതിനിടെ, കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലർക്ക് പരാതി നല്‍കി. മാർ ഇവാനിയോസ് കോളേജാണ് പരാതി നൽകിയത്. വിധികർത്താക്കളെയും മത്സരാർഥികളെയും ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയിൽ പറയുന്നു. ഇന്നലെ കോഴയാരോപണത്തെ തുടർന്ന് വിധികര്‍ത്താവിനെയും പരിശീലകരെയും പൊലീസ് കലോത്സവ വേദയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇന്നലെ നിരവധി തവണ കലോത്സവം നിർത്തിവെച്ചിരുന്നു.