'ഇന്‍തിഫാദ' ഇസ്രയേലിനെതിരെ പാലസ്തീന്‍ ഉപയോഗിക്കുന്ന പദം; ആ പേര് കലോത്സവത്തിന് വേണ്ട; ഉത്തരവിറക്കി കേരള സര്‍വകലാശാല വിസി

കേരള സര്‍വകലാശാല കലോത്സവത്തിന് നല്‍കിയ പേര് വിലക്കി ഉത്തരവിറക്കി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ‘ഇന്‍തിഫാദ’ എന്ന പേര് ഇസ്രയേലിനെതിരെ പാലസ്തീന്‍ ഉപയോഗിക്കുന്നതാണെന്നും. കലോത്സവത്തില്‍ ഇതു ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് പേര് വിലക്കിയിരിക്കുന്നത്.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. തുടര്‍ന്നാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.

‘ഇന്‍തിഫാദ’യ്ക്ക് കലയുമായോ സംസ്‌കാരമായോ ബന്ധമില്ലെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷിക്കെന്ന ബിരുദ വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മാര്‍ച്ച് ഏഴു മുതലാണ് കലോല്‍സവം ആരംഭിക്കുന്നത്.