വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധനയില്‍ തീരുമാനം പിന്നീട്; ബസുകളില്‍ സീറ്റ് ബെല്‍റ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിക്കണമെന്നതില്‍ പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന വരുത്തുന്നത് സംബന്ധിച്ച തീരുമാനം രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്നു
ഗതാഗതമന്ത്രി ആന്റണി രാജു. ഡിസംബര്‍ 31നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്ക് ഇളവ് നല്‍കുന്ന പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 31 ന് മുന്‍പ് ഉത്തരവിറക്കി ജനുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

നവംബര്‍ ഒന്നു മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളില്‍ സീറ്റ് ബെല്‍റ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. ബസ്സില്‍ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരമാണ്. ബസ്സിന്റെ മുന്‍ഭാഗം, പിന്‍ഭാഗം, ഉള്‍ഭാഗം എന്നിവ ദൃശ്യമാകും വിധത്തില്‍ മൂന്ന് ക്യാമറകള്‍ ഘടിപ്പിക്കാന്‍ ആയിരുന്നു ആവശ്യം.

എന്നാല്‍ മുന്‍ ഭാഗവും ഉള്‍ഭാഗവും ദൃശ്യമാകുന്ന ഒറ്റ ക്യാമറ ലഭിക്കും എന്ന് സംഘടനാ ഭാരവാഹികള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന്, ക്യാമറയുടെ എണ്ണത്തില്‍ നിര്‍ബന്ധമില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ച്
ആവശ്യപ്രകാരമുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കും വിധം രണ്ട് ക്യാമറകള്‍ ഘടിപ്പിച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. ക്യാമറ ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഇനത്തില്‍
5000 രൂപ വരെ സബ്‌സിഡിയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.