ആന്റിബയോട്ടിക് സ്മാര്‍ട്ടാകാനൊരുങ്ങി കേരളം; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇനി ആന്റിബയോട്ടിക്കുകള്‍ ലഭിക്കില്ല

സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷത്തോടെ പൂര്‍ണ്ണമായും നിറുത്തലാക്കും. ഇതോടെ ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രമേ സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകള്‍ ലഭ്യമാകൂ.

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുക, തെറ്റായ ക്രമങ്ങളില്‍ കഴിക്കുക എന്നിവയിലൂടെ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ബോധവത്കരണം നടത്തുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തുടര്‍ന്നാല്‍ 2050ഓടെ ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു.