ബുധനാഴ്ച്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; ഇല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടണം; കടുത്ത നിലപാടുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ഇടപെട്ട് ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടിക്കോളാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി പൂട്ടിയാല്‍ യാത്രക്കാര്‍ മറ്റുവഴി തേടികൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന മാനേജ്മെന്റ് വാദം തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഉറപ്പ് പറഞ്ഞു.

പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ മുതല്‍ വരുമാനത്തിന് ആനുപാതികമായേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകൂ എന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതായാണ് വിവരം. ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരന്‍ പോലും വേവലാതിപ്പെടുന്നില്ലെന്നും വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകള്‍ പ്രതികാരബുദ്ധിയോടെ എതിര്‍ക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.