കരുവന്നൂർ ബാങ്ക്‌ തട്ടിപ്പ് കേസ് ; അരവിന്ദാക്ഷന്റേയും ജിൽസിന്റേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കസ്റ്റഡിയിലായ അരവിന്ദാക്ഷന്റേയും ജിൽസിന്റേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇരുവരേയും ഇന്ന് വൈകീട്ട് വിചാരണ കോടതിയിൽ ഹാജരാക്കും. ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

പ്രതികളുടെ റിമാൻഡ് കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും നൽകിയ ജാമ്യപേക്ഷയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ ആളുകളെ ഇഡി ഇന്ന് ചോദ്യം ചെയ്യുണ്ട്.

പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിന്റെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ് ഇഡി പ്രധാനമായും ചോദ്യം ചെയ്തത്. എന്നാൽ തന്റെ അമ്മയുടെ പേരിൽ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കോടതിയിൽ അരവിന്ദാക്ഷൻ വാദിച്ചിരുന്നു.

കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നാണ് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ വ്യക്തമാക്കിയത്.ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയില്‍ പറഞ്ഞു.എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി വാദിച്ചു.