കണ്ണൂര്‍ ജയിലില്‍ ടെലിവിഷന്‍ വാങ്ങിയ സംഭവം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ അനധികൃതമായി ടെലിവിഷന്‍ സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഡെപ്യൂട്ടി സൂപ്രണ്ട് കെ. വിനോദന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈജു, ഗേറ്റ്കീപ്പര്‍ വി.ടി.കെ. രവീന്ദ്രന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കേസില്‍ അന്വേഷണം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. 2018 മാര്‍ച്ച് മാസത്തിലാണ് കണ്ണൂര്‍ ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത്.

സിപിഎം തടവുകാര്‍ ഒന്നിച്ചു കഴിയുന്ന ഒന്നാം ബ്ലോക്കില്‍ ജയില്‍ വകുപ്പു മേധാവിയുടെ അനുമതിയില്ലാതെ രഹസ്യമായി പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിക്കൊടുക്കുകയായിരുന്നു. സെന്‍ട്രല്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും നിലവില്‍ ടിവി ഉണ്ടെങ്കിലും 200ഓളം തടവുകാര്‍ കഴിയുന്ന മൂന്നാം ബ്ലോക്കില്‍ ഒരു ടിവി കൂടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം തടവുകാര്‍ പണം ശേഖരിച്ച് ടിവി വാങ്ങാന്‍ ജയിലിനു പുറത്ത് ഒരാളെ ചുമതലപ്പെടുത്തുകയുമായിരുന്നു.