സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട; വര്‍ഷങ്ങളായി സുഹൃത്തുക്കള്‍; എപ്പോഴും സ്വാഗതമെന്ന് കലാമണ്ഡലം ഗോപി

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. തന്റെ മകന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിയാണ് കലാമണ്ഡലം ഗോപി നിലപാട് അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ എപ്പോള്‍ വേണമെങ്കിലും വരാം. അതിന് ആരുടെയും അനുവാദം വേണ്ട.. എപ്പോഴും സ്വാഗതമെന്നും അദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. വര്‍ഷങ്ങളായി സുരേഷ് ഗോപി സുഹൃത്താണ്. തനിക്ക് പാര്‍ട്ടി അയിത്തമില്ലെന്നും കലാമണ്ഡലം ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

”സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം” കലാമണ്ഡലം ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാന്‍ സുരേഷ് ഗോപി വീട്ടിലേക്കുവരാന്‍ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടര്‍ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോള്‍ ‘ആശാനു പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകന്‍ രഘു ഗുരുകൃപ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത് വന്‍ ചര്‍ച്ചയും വിവാദവും ആയിരുന്നു. . ‘അങ്ങനെ എനിക്ക് പത്മഭൂഷണ്‍ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നല്‍കിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നും രഘു പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍, രാത്രിയിട്ട . പോസ്റ്റ് രഘു രാവിലെ പിന്‍വലിച്ചു. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സുരേഷ് ഗോപി പ്രതികരിച്ചു. പാര്‍ട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം എനിക്കു ഗുരുതുല്യനാണ്. മണ്ഡലത്തില്‍ ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നതു പാര്‍ട്ടിയാണ്. ഗോപിയാശാനെയും കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മകനെ തള്ളി കലാമണ്ഡലം ഗോപി രംഗത്തെത്തിയത്.