'പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐ.പി.എല്‍ ലേലമല്ല, ക്രിക്കറ്റ് മത്സരമാണ്'; കായികമന്ത്രിയ്ക്ക് നേരെ സുരേന്ദ്രന്റെ ബൗണ്‍സര്‍

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണെന്നും പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കളി കാണാന്‍ കൂടുതലും വിദ്യര്‍ഥികളും യുവാക്കളുമാണ് എത്തുക എന്നിരിക്കെ ഇത്രയും ഭീമമായ നിരക്കുവര്‍ദ്ധനയ്ക്ക് എന്തു ന്യായമാണ് സര്‍ക്കാരിന് പറയാനുള്ളത്? കുത്തക മുതലാളിമാര്‍ക്ക് ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ മേല്‍ നികുതി ഭാരം കെട്ടിവയ്ക്കുകയാണ്. ധിക്കാരപരമായ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും ഇത്തവണ നികുതി വര്‍ധന കൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നാണ് മന്ത്രി പറയുന്നത്.

കാര്യവട്ടത്ത് കളി കാണാന്‍ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയുംകോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയാകും.

സെപ്റ്റംബറില്‍ ഇവിടെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തില്‍ അഞ്ചുശതമാനമായിരുന്നു വിനോദ നികുതി. നികുതി ഉള്‍പ്പടെ 1500ഉം 2750ഉം ആയിരുന്നു ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് നിരക്ക് ഇത്തവണ കെസിഎ 1000, 2000 രൂപയായി കുറച്ചിട്ടുണ്ട്.