കൊലയ്ക്ക് പിന്നില്‍ പറ്റിക്കപ്പെടുകയാണെന്ന സംശയം, മറ്റൊരു നമ്പരില്‍ വേറൊരു പേരില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു, രാത്രി വിളിച്ചിറക്കി കഴുത്തറത്തു

തിരുവനന്തപുരം വര്‍ക്കലയില്‍ പതിനേഴ് വയസുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ തന്നെ പറ്റിക്കുകയാണെന്ന സംശയംകൊണ്ടെന്ന് സൂചന. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതയുടെ കാമുകന്‍ പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്ത് പെണ്‍കുട്ടിയെ ഗോപു രാത്രിയില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

രാത്രി 1.30തോടെയാണ് പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച് വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു.

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്.

സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.

 മകള്‍ രക്തത്തില്‍ കുളിച്ച് ജീവനായി പിടയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കത്തിലാണ് സംഗീതയുടെ അച്ഛന്‍. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛന്‍ പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നുവെന്നും സജീവ് പറഞ്ഞു.