വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല, അത് വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ട: മന്ത്രി ശിവൻകുട്ടി

വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ലെന്നും അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്നും മന്ത്രി ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.  ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്നും മന്ത്രി പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ എകെ ബാലനാണ് മാറാട് കലാപം ചർച്ചകളിലേക്കെത്തിച്ചത്.

കലോത്സവ വേദികളുടെ പേരിൽ നിന്ന് താമര ഒഴിവാക്കിയത് ദേശീയ രാഷ്ട്രീയപാർട്ടിയുടെ ചിഹ്നമായതുകൊണ്ടാണ്. വിവാദം ഒഴിവാക്കാൻ വേണ്ടിയെടുത്ത തീരുമാനമാണത്. പ്രശാന്ത് ഓഫീസ് മാറിയത് മാന്യതയുടെ പേരിലാണ്. ഇഡി ഡെപ്യൂട്ടി ഡയറക്ട്ർ രാധാകൃഷ്ണനെതിരെ കേസെടുത്ത് ജയിലിൽ അടയ്ക്കണം. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള ശ്രമം എല്ലാം നടത്തിയത് രാധാകൃഷ്ണൻ ആണ്. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.