മീഡിയ വണ്ണിന്റെ വിലക്ക് നീക്കാൻ വൈകിയത് എന്തുകൊണ്ടെന്ന് അറിയില്ല; നിയമനടപടിയുമായി മുന്നോട്ടില്ല: മീഡിയ വൺ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ്

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്രസർക്കാർ വെള്ളിയാഴ്ച രാത്രി 7.30 മുതൽ ഏഷ്യാനെറ്റ്, മീഡിയ വൺ എന്നീ ചാനലുകൾക്ക് 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കിയ സാഹചര്യത്തിൽ ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവില്ലെന്ന് മീഡിയ വൺ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് സൗത്ത് ലൈവിനോട് പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തു പോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യ വിരുദ്ധ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വൺ ടി.വിയുടെ തീരുമാനം എന്ന് വിലക്കിനെ തുടർന്ന് ഇന്നലെ ചാനൽ അറിയിച്ചിരുന്നു. വിലക്ക് ഒഴിവാക്കാൻ വേണ്ടിയായിരുന്നു നിയമനടപടിയുമായി മുന്നോട്ട് പോകും എന്ന് പറഞ്ഞിരുന്നത്, എന്നാൽ വിഷയം കോടതിയിൽ എത്തുന്നതിന് മുമ്പുതന്നെ വിലക്ക് നീക്കിയ സ്ഥിതിക്ക് ഇനി നിയമ നടപടിയുമായി മുന്നോട്ട് പോവുന്നതിൽ കാര്യമില്ല എന്ന് സി.എല്‍ തോമസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുലർച്ചെ 1.30 മുതൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു. മീഡിയ വണ്‍ രാവിലെ 9.30 ഓടെയുമാണ് വീണ്ടും സംപ്രേക്ഷണം ആരംഭിച്ചത്. ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കി മണിക്കൂറുകൾക്ക് ശേഷമാണ് മീഡിയവണ്ണിന്റെ വിലക്ക് നീക്കിയത്, ഇത് എന്തുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത് എന്നതിനെ കുറിച്ച് ധാരണയില്ലെന്ന് സി.എല്‍ തോമസ് പറഞ്ഞു. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തെ അസഹിഷ്ണുതയോടെയാണ് സംഘപരിവാർ കാണുന്നത് അതിനാൽ തന്നെ ദേശവിരുദ്ധം എന്ന മുദ്രകുത്തൽ സംഘപരിവാർ രീതിയാണ്, സി.എല്‍ തോമസ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിലുള്ള ആശങ്ക പ്രകാശ് ജാവദേക്കറെ അറിയിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്.എന്തുകൊണ്ടാണ് വിലക്കേർപ്പെടുത്തിയത് എന്ന് അന്വേഷിക്കാനും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. വാർത്ത വിതരണ മന്ത്രാലയം വിലക്ക് വന്നത് എങ്ങനെയാണെന്ന് അന്വേഷണം നടത്തും എന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഇടയിൽ വേറെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും അറിയില്ല. മന്ത്രി പറയുന്നതിനെ മുഖവിലയ്‌ക്ക് എടുക്കാനല്ലേ സാധിക്കുള്ളൂ, എന്ത് തന്നെ ആയാലും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല- സി.എല്‍ തോമസ് പറഞ്ഞു.