'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുസ്ലിം ലീഗിന് കോണ്‍ഗ്രസിലെ ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ലെന്ന് പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കുമെന്നും പരിഹാസവും ഉന്നയിച്ചു.

തനിക്ക് ഉള്‍പ്പെടെ മുസ്ലീം ലീഗില്‍ നിന്ന് ലഭിച്ച പിന്തുണ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം. അതില്‍ അസഹിഷ്ണുതയുടെ കാര്യമില്ല. അങ്ങനെ അസഹിഷ്ണുക പ്രകടിപ്പിക്കുന്നവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും. ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാന്‍ ഈ നേതാവിന് എന്താണ് അധികാരമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ നിന്ന് വിജയിച്ചവരാണ്. താന്‍ കാസര്‍ഗോഡ് നിന്ന് ജയിച്ചയാളാണ്. കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ജയിച്ചവരാണ്. മുസ്ലീം ലീഗിന് അഭിപ്രായം പറയാനാകില്ലെന്ന് ഈ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ലീഗിനും സാമുദായിക മതസംഘടകള്‍ക്കും മാധ്യമങ്ങള്‍ക്കും യുഡിഎഫ് ജയിക്കാന്‍ കാരണക്കാരായ ഓരോരുത്തര്‍ക്കും അഭിപ്രായം ഉണ്ടാകാം. അവരത് പറയാന്‍ തയ്യാറാകുമ്പോള്‍ അതില്‍ അസഹിഷ്ണുക പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.