യാക്കോബായ - ഓര്‍ത്തഡോക്സ് സംഘര്‍ഷം: ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ക്ക് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താന്‍ സാധിക്കാത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ അദ്ധ്യക്ഷനും നവംബര്‍ 15-നകം വിശദീകരണം നൽകണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

92 വയസ്സുകാരിയായ മറിയാമ്മ രാജന്റെ മൃതദേഹം കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേസ് പരിഗണിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഒക്ടോബര്‍ 28- നാണ് മറിയാമ്മ അന്തരിച്ചത്.