'എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല'; തൃശ്ശൂരിൽ സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. തൃശ്ശൂരിൽ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തിലുള്ള മറുപടിയായി, സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പത്മജയുടെ ബിജെപി പ്രവേശത്തെ തുടര്‍ന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇതോടെ ടിഎൻ പ്രതാപൻ മത്സരിക്കുന്നില്ലെന്നായി. കെ മുരളീധരന്‍റെ സീറ്റായിരുന്ന വടകരയില്‍ മുരളിക്ക് പകരം മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. പത്മജയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപിക്ക് അകത്തുനിന്ന് എതിര്‍പ്പുകളുയരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ. അതേസമയം മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. നിലവില്‍ തൃശൂരില്‍ സുരേഷ് ഗോപി, വിഎസ് സുനില്‍ കുമാര്‍, കെ മുരളീധരൻ ഇങ്ങനെയൊരു ത്രികോണമത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.