ഇടമലക്കുടിയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ആദിവാസി യുവാവിനു വെടിയേറ്റു. ഇരുപ്പുകല്ല് ഊരിൽ ബ്രാഹ്മണസ്വാമിയുടെ മകൻ ബി. സുബ്രഹ്‌മണ്യന് (38) ആണ് നെഞ്ചിൽ വെടിയേറ്റത്.
സുബ്രഹ്‌മണ്യനെ സംഭവ സ്ഥലത്തു നിന്ന് കമ്പിളി കെട്ടിയ മഞ്ചലിൽ 6 കിലോമീറ്റർ ചുമന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിൽ എത്തിച്ച ശേഷം അവിടെ നിന്ന് ജീപ്പിൽ പെട്ടിമുടി വരെയും തുടർന്ന് ആംബുലൻസിലും കയറ്റി രാത്രി 7 മണിയോടെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
Read more
ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു സംഭവം. സമീപത്തെ ഊരായ കീഴ്പത്തം കുടി സ്വദേശി ലക്ഷ്മണനാണു വെടിവച്ചത്. ഏലച്ചെടികൾക്കിടയിൽ അനക്കം കണ്ടു കാട്ടുപോത്താണെന്നു കരുതി വെടി ഉതിർക്കുകയായിരുന്നുവെന്നാണ് ലക്ഷ്മണൻ നാട്ടുകാരോട് പറഞ്ഞത്. പരുക്കേറ്റ സുബ്രഹ്മണ്യനെ ലക്ഷ്മണൻ തോളിൽ ചുമന്ന് ഊരിനു സമീപം എത്തിച്ച ശേഷം പ്രദേശവാസികളെ വിവരമറിയിച്ചു. അതിനു ശേഷം സംഭവസ്ഥലത്തു നിന്നു ലക്ഷ്മണൻ കടന്നു. മൂന്നാർ പൊലീസ് ഇടമലക്കുടിയിൽ എത്തി ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.