പൊലീസ് നിയമ ഭേദഗതിയിൽ ഉടൻ നടപടി വേണ്ട: പരാതി കിട്ടിയാൽ പൊലീസ് ആസ്ഥാനത്ത് നിന്നും നിയമോപദേശം തേടണമെന്ന് ഡി.ജി.പി

വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പിലാക്കുന്നതിനു മുൻപ് പൊലീസ് ആസ്ഥാനത്തുനിന്ന് നിയമോപദേശം തേടണമെന്ന് ഡിജിപിയുടെ സർക്കുലർ.

പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഓർഡിനൻസ് നടപ്പിലാക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയെങ്കിലും പിൻവലിച്ചിട്ടില്ല.

നിലവിലുള്ള നിയമം നടപ്പിലാക്കരുതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറിൽ ഡിജിപി നിർദേശിച്ചിരിക്കുന്നത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം.

നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാ‍ർ അടക്കമുള്ളവ‍ർക്കാണ് ഡിജിപി സ‍ർക്കുലറിലൂടെ നി‍ർദേശം നൽകിയത്.

അതേസമയം വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു‍