ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടാന്‍ ഒരുങ്ങി ഗവര്‍ണര്‍; നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍

ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് ഗവര്‍ണരുടെ നിലപാട്. എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്. മറ്റ് 16 ബില്ലുകളും അംഗീകരിച്ചെങ്കിലും സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് മുന്‍പ് തന്നെ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു.

കൃത്യമായ നിയമോപദേശം കൂടി നേടിയ ശേഷമാണ് ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാല്‍ ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.