സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെയും മന്ത്രി കെ.ടി. ജലീലിനെയുമെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ. ഇരുവർക്കുമെതിരെ തെളിവുകൾ കണ്ടെത്താനുള്ള തീവ്രപരിശോധനയിലാണ് കസ്റ്റംസും എൻ.ഐ.എയും. ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻറ്സ് (ഡി.ആർ.ഐ), എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ എന്നിവരും പരിശോധിക്കുന്നുണ്ട്.
എൻ.ഐ.എയും കസ്റ്റംസും ദീർഘമായി ചോദ്യംചെയ്തിട്ടും കാര്യമായ വിവരം ലഭിക്കാത്തതിനെ തുടർന്നാണ് ശിവശങ്കറിൻെറ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീക്കിയത്. ശിവശങ്കറുടെ ചാർട്ടേഡ് അക്കൗണ്ടൻറിനെ ചോദ്യംചെയ്തതിൽ സ്വപ്ന സുരേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. പ്രതികളായ സ്വപ്നയും സന്ദീപും തനിക്കെതിരെ മൊഴി നൽകാത്തത് ശിവശങ്കറിന് ആശ്വാസമാണ്. എൻ.ഐ.എ കസ്റ്റഡിയിലുള്ള കെ.ടി. റമീസും ശിവശങ്കറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി ജലീലും യു.എ.ഇ കോൺസുലേറ്റും സ്വപ്നയുമായുള്ള ചട്ടങ്ങൾ ലംഘിച്ചുള്ള ബന്ധം കണ്ടെത്താനും വിവിധ ഏജൻസികൾ ശ്രമം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി ആപ്ടിലെ കസ്റ്റംസ് പരിശോധന ഇതിൻെറ ഭാഗമായിരുന്നു. കോൺസുലേറ്റിൻെറ വാഹനങ്ങൾ ഇടയ്ക്കിടെ സി ആപ്റ്റിൽ എത്തിയെന്നും ചില പാക്കറ്റുകൾ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.
കോൺസുലേറ്റിൽനിന്ന് സി ആപ്റ്റിൽ എത്തിച്ച പാഴ്സലിൽ വിദേശത്ത് അച്ചടിച്ച മതഗ്രന്ഥമായിരുന്നെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. കോൺസുലേറ്റിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളും അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നുണ്ട്.
കോൺസൽ ജനറലിനും അറ്റാഷെക്കും സ്വർണക്കടത്തിന് കമീഷൻ നൽകിയിരുന്നതായ പ്രതികളുടെ മൊഴിയാണ് ഇതിൽ പ്രധാനം. തമിഴ്നാട്ടിൽ പിടിയിലായ സ്വർണക്കടത്ത് ഏജൻറുമാരുടെ വിസ സ്റ്റാമ്പിങ് ഉൾപ്പെടെ നടന്നത് തിരുവനന്തപുരത്തായിരുന്നെന്നതും കോൺസുലേറ്റിനെ കൂടുതൽ സംശയത്തിലാക്കുകയാണ്.
Read more
അതേസമയം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. ഐടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ അടക്കമുളളവരുടെ പരാതികളാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലന്‍സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.