സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ലെന്ന് ധനവകുപ്പ്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനവകുപ്പ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒരു മാസം തന്നെ അവസാനിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 25 ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന് പുറമേ ദൈനംദിന ചെലവുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടങ്ങള്‍ തിരിച്ചടക്കാനും മറ്റ് സെറ്റില്‍മെന്റുകള്‍ക്കുമായി കൂടുതല്‍ തുക മാസം ആദ്യം തന്നെ നീക്കിവച്ചിരുന്നു. അതിനാല്‍ ഏപ്രിലില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. മാസം അവസാനം ആയതോടെ ചെലവുകള്‍ക്ക് ആവശ്യമായ നീക്കിയിരുപ്പ് ഇല്ലാത്തതിനാലാണ് നിലവില്‍ 25 ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന് തീരുമാനിച്ചത്.

ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ 25ാം തിയതി വരെ അനുവദിക്കപ്പെട്ടിരുന്നു. വെയ്‌സ് ആന്റ് മീന്‍സിലും വകുപ്പ് നിയന്ത്രണം കര്‍ശനമാക്കി.

മാസം അവസാനത്തോടെ മൂവായിരം കോടിയെങ്കിലും കടമെടുക്കാനാണ് ആലോചിക്കുന്നത്. ശമ്പളത്തിനും പെന്‍ഷനും മാത്രമായി മെയ് മാസം തുടക്കത്തില്‍ നാലായിരം കോടിയിലധികം രൂപ ആവശ്യമായി വരും. കടമെടുപ്പും ജിഎസ്ടി വിഹിതവും അടുത്ത മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.