വ്യാജ വീഡിയോ വിവാദം; നാണവും മാനവും ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് മാപ്പുപറയണം: എം.സ്വരാജ്‌

ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാപ്പു പറയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രതിപക്ഷ നേതാവിന്റെ മുന്നണിയുടെ ഭാഗമായവരാണ് വ്യാജ വീഡിയോക്ക് പിന്നില്‍ എന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ നാണവും മാനവുണ്ടെങ്കില്‍ യു ഡി എഫ് കേരള ജനതയോട് മാപ്പ് പറയണം. ജനാധിപത്യത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും സ്വരാജാ പ്രതികരിച്ചു.

വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിക്കുമോയെന്ന്് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചിരുന്നു. തൃക്കാരയിലെ പൊലീസ് പ്രതിയെ പിടിച്ചിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യാജ വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യുഡിഎഫിന് മത്സരിക്കാനുള്ള ധാര്‍മികത നഷ്ടപ്പെട്ടിരിക്കുന്നു. ഇതുവരെ നടത്തിയ പ്രതികരണങ്ങള്‍ക്ക് വി ഡി സതീശന്‍ മാപ്പ് പറയണമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചു. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരന്തരം നടത്തുന്ന കൂട്ടമാണ് യുഡിഎഫ് എന്നും സ്വരാജ് ആരോപിച്ചു. വീഡിയോ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തയാളെ പിടികൂടിയതിന് പിന്നാലെയാണ് എം സ്വരാജിന്റെ പ്രതികരണം.

മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വീഡിയോ വിവാദം പ്രധാന ചര്‍ച്ചയായിരുന്നു. വീഡിയോ അപ്ലോഡ് ചെയ്തയാളെ പിടികൂടാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കടുത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.

വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ പിടികൂടിയാല്‍ വാദി പ്രതിയാകുമെന്നാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തവര്‍ സിപിഎമ്മിമായി ബന്ധമുള്ളവരാണെന്നും സതീശന്‍ ആരോപിച്ചിരുന്നു.