സിറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ പുതിയ പരാതി നല്‍കും: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സിറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ പുതിയ പരാതി നല്‍കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദര്‍ പോള്‍ തേലക്കാടിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കാന്‍ ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

ബിഷപ്പിനെതിരെ പരാതി നല്‍കിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്നും പരാതി നല്‍കിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ ദിവസം കൂടിയ വൈദിക സമിതി വ്യക്തമാക്കിയിരുന്നു.

വ്യാജരേഖാ കേസില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാട്ടും പ്രതികളായ സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം വിളിച്ചത്. കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദ ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. കേസ് പിന്‍വലിക്കുക, പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു വിഭാഗം വൈദികര്‍ ഉന്നയിച്ചത്.