പ്രളയം ഉണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ചയാണെന്ന് മാധവ് ഗാഡ്ഗില്‍

കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെ കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും ഗാഡ്ഗില്‍ വിമര്‍ശിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം  പറഞ്ഞത്.

വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണ്, സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര – കര്‍ണാടക അതിര്‍ത്തിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. മഴ തുടര്‍ച്ചയായി പെയ്തിട്ടും വടക്കന്‍ കര്‍ണാടകത്തിലെ ഡാമുകള്‍ കൃത്യസമയത്ത് തുറന്നു വിടാന്‍ അധികൃതര്‍ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്‌മെന്റിന് പിഴവ് പറ്റിയതാണ് ഇരുസംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗില്‍ പറയുന്നു.