മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടി; ഇടപെട്ട് സർക്കാർ, ചർച്ച നടത്താൻ ‌മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി

മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടികളിൽ ഇടപെട്ട് സർക്കാർ. ചർച്ച നടത്താൻ ‌മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി ഡി സതീശൻ ചുമതലപ്പെടുത്തി. ഒഴിപ്പിക്കൽ നടപടിയിൽ പ്രദേശവാസികളുമായി ചർച്ച നടത്താനാണ് മന്ത്രി റോജി എം ജോർജിനെ ചുമതലപ്പെടുത്തിയത്. പ്രശ്നം രമ്യമായി എത്രയും വേഗം പരിഹരിക്കാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം.

ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവ്. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഉത്തരിറക്കിയത്. റൂറൽ എസ്പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് കോടതി നൽകിയിരിക്കുന്നത്. ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും കോടതി നിർദേശിച്ചു. നടപടികൾ‌ പൂർത്തിയാക്കി ഭൂമി പിടിച്ചെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. കുടിയൊഴിപ്പിക്കുന്നതിന് എതിരായ പ്രതിഷേധത്തിൽ അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Read more

അതേസമയം വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഉന്നതി ഒഴിപ്പിക്കൽ നടപടി കോടതിയോട് സാവകാശം ചോദിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.