നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കിയില്ല; ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് പ്രതിഷേധവുമായി ഡി.വൈ.എഫ്‌.ഐ

നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭ ഓഫിസില്‍ ഇരച്ചുകയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കാബിനില്‍ എത്തി നെയിംബോര്‍ഡുകള്‍ തകര്‍ത്തു.

വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7-ന് പുലര്‍ച്ചെ ഒരുമണിക്ക് പ്രസവവേദനയെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗര്‍ഭത്തില്‍ വെച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്.

ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്‌ഐ പ്രതിഷേധിക്കാനൊരുങ്ങി. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചതോടെ 36 മണിക്കൂര്‍ വൈകി സ്ഥലം നല്‍കി. എങ്കിലും കുഴിയെടുക്കാന്‍ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. എസ്‌ഐയുടെ നേതൃത്വത്തില്‍ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്.

അതേസമയം കുട്ടിയെ സംസ്‌കരിക്കേണ്ടത് ഏറ്റുമാനൂര്‍ നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭ ചെയര്‍മാന്റെ പ്രതികരണം. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണു നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാല്‍ ആവശ്യത്തിനു സ്ഥലമില്ലെന്നും നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് വ്യക്തമാക്കി.