മരട് ഫ്ലാറ്റ് പൊളിക്കൽ; കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള നടപടികൾ കമ്പനികൾ തുടങ്ങി. കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആൽഫ സെറീൻ ഫ്ലാറ്റിലാണ് പണികൾ തുടങ്ങിയത്. വിജയ് സ്റ്റീൽസിലെ ഇരുപത്തിയഞ്ചോളം തൊഴിലാളികലാണ് പണികൾ നടത്തുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പരിശോധന.

പരിശോധനക്കായി കെട്ടിടത്തിലെ ചില ജനലുകളും വാതിലുകളും ഭിത്തിയും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിട സമുച്ഛയം പൊളിക്കുന്നതിന് എത്ര അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഈ പരിശോധനയില്‍ കണ്ടെത്തും. കഴിഞ്ഞ ദിവസം ഈ പണികൾ തുടങ്ങിയെങ്കിലും നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വച്ചിരുന്നു.

പൊളിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കു കഴിഞ്ഞ ദിവസം സിലക്‌ഷൻ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്, ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീൽ എന്നീ കമ്പനികൾ ‘പ്രീ ഡിമോളിഷൻ’ പണികൾ തുടങ്ങിയത്. ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ 2 ടവറുകൾ ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീലും എച്ച്2ഒ ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ്ങുമാണു പൊളിക്കുക. കമ്പനികളുമായി കരാർ ഒപ്പു വയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബാങ്ക് ഗാരന്റി, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയാൽ കമ്പനികളുമായി ഔദ്യോഗികമായി കരാറിൽ ഒപ്പുവയ്ക്കും. പൊളിക്കലിനു 2 കമ്പനികൾക്കു കരാർ നൽകാൻ സാങ്കേതിക വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന മരട് നഗരസഭാ കൗൺസിൽ ഇതിനു അംഗീകാരം നൽകിയില്ല. സർക്കാരിനു സ്വന്തം നിലയിൽ നടപടികളുമായി മുന്നോട്ടു പോകാമെന്നാണു നഗരസഭയുടെ നിലപാട്.

ഫ്ലാറ്റ് പൊളിക്കൽ നടപടികളിലെ പുരോഗതി ഈ മാസം 25നാണ് കോടതിയെ അറിയിക്കേണ്ടത്. അതിനു മുൻപു കമ്പനികളുമായി ഔദ്യോഗികമായി കരാർ ഒപ്പു വയ്ക്കുമെന്നാണു സൂചന. ഫ്ലാറ്റുകളിലെ ഉള്ളിലുള്ള ചുമരുകൾ നീക്കം ചെയ്യുന്നതാണ് ‘പ്രീ ഡിമോളിഷൻ’ ജോലികളിൽ പ്രധാനപ്പെട്ടത്.  എല്ലാ നിലകളിലെയും ഉൾചുമരുകൾ നീക്കം ചെയ്യും. സ്ഫോടനം നടത്തേണ്ട നിലകളിലെ പുറത്തെ ചുമരുകളും നീക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച സമഗ്ര റിപ്പോർട്ട് കമ്പനികൾ വൈകാതെ സർക്കാരിനു സമർപ്പിക്കും.