രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല; ബിസിനസ് ബന്ധങ്ങളില്ല; തെളിഞ്ഞാല്‍ വിഡി സതീശന്റെ ഭാര്യയ്ക്ക് എല്ലാം എഴുതി നല്‍കാമെന്ന് ഇപി ജയരാജന്‍

കേന്ദ്രമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഷറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരുവിധത്തിലുള്ള ബിസിനസ് ബന്ധവുമില്ല.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞ് ജാഗ്രതയുണ്ടാക്കാന്‍ വേണ്ടിയാണ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഞാന്‍ വിഡി സതീശനെ പോലെ ഒരു ബിസിനസ് മാനല്ല. ഇന്നേവരെ രാജീവ് ചന്ദ്രശേഖറിനെ അടുത്തു കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരാളുമായി എന്തിനാണ് എന്നെ ബന്ധിപ്പിക്കുന്നത്. ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ വിഡി സതീശന് സൗജന്യമായി നല്‍കുമെന്നും അദേഹം പറഞ്ഞു.

ഭാര്യയ്ക്ക് ഒരു കമ്പനിയില്‍ ഓഹരിയുണ്ട്. അതല്ലാതെ ബിസിനസ് ഉണ്ടെങ്കില്‍ സതീശന്റെ ഭാര്യയ്ക്ക് എഴുതിക്കൊടുക്കാമെന്നും ജയരാജന്‍ പറഞ്ഞു.