ഇ.എം.സി.സി- കെ.എസ്.ഐ.ഡി.സി ധാരണാപത്രം റദ്ദാക്കി; വിവാദം ഉണ്ടായതിനാലെന്ന് ഇ. പി ജയരാജന്‍

അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി അസന്റ് 2020-ൽ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രവും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. അയ്യായിരം കോടിരൂപയുടെ കരാറാണ് സർക്കാർ റദ്ദാക്കിയത്. ആഴക്കടൽ മത്സ്യബന്ധന കരാറുകൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജൻറെ നിർദേശപ്രകാരമാണ് നടപടി. ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സർക്കാരിന്റെ ഇതുവരെയുളള വിശദീകരണം.

വിവാദമുണ്ടായതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്ന് മന്ത്രി ഇ പി ജയരാജന്‍ വിശദീകരിച്ചു. സ്ഥലം നല്‍കുന്നതിന് കരാര്‍ ഉണ്ടായിട്ടില്ലെന്നും പണമിടപാട് നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന വികസനത്തിനും പ്രചാരണത്തിനും നിക്ഷേപമിറക്കാൻ ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പിട്ട ധാരണാപത്രമാണ് ഇന്ന് റദ്ദാക്കിയത്. ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണാപത്രമായിരുന്നു ഇത്. സർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമായ ധാരണാപത്രമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇക്കാര്യത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടരുകയാണ്.

Read more

ചേർത്തല പളളിപ്പുറത്ത് ഇ എം സി സിക്ക് ഭക്ഷ്യസംസ്‌കരണ ശാലക്കായി നാലേക്കർ അനുവദിച്ച നടപടി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതും റദ്ദാക്കണമെന്നതാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ, കമ്പനി ഫീസടക്കാത്തതിനാൽ ഭൂമി വിട്ടുനൽകിയ നടപടിക്ക് സാധുതയില്ല എന്നതാണ് സർക്കാരിന്റെ വിശദീകരണം.