ആഴക്കടല്‍ മത്സ്യബന്ധന കരാർ: മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന കരാർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അതൃപ്‍തി അറിയിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മേഴ്‍സിക്കുട്ടിയമ്മ അതൃപ്‍തി അറിയിച്ചത്.

കരാർ ഒപ്പിട്ടത്  മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎന്‍സിയാണ്. പദ്ധതിക്ക് നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ഫിഷറീസ് വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ തനിക്ക് ആരോപണം കേള്‍ക്കേണ്ടി വന്നെന്നാണ് മേഴ്‍സിക്കുട്ടിയമ്മയുടെ നിലപാട്. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വ്വ ശ്രമമുണ്ടായെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ട്രോളറുകള്‍ നിര്‍മിക്കുന്നതിന് വ്യവസായികാടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടല്‍ മത്സ്യബന്ധനം ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണമെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് നേരെയുള്ള ആരോപണത്തിനു പിന്നില്‍ വ്യവസായ വകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി.