'പൂതന' പരാമര്‍ശം; മന്ത്രി ജി.സുധാകരന് ക്ലീന്‍ചിറ്റ്, പരാമര്‍ശത്തില്‍ ദുരുദ്ദേശമൊന്നും കണ്ടെത്താനായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ക്കെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് ക്ലീന്‍ചിറ്റ്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമര്‍ശം. പരാമര്‍ശത്തില്‍ ദുരുദ്ദേശമൊന്നും കണ്ടെത്താനായില്ല.

കളക്ടര്‍, എസ്പി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മന്ത്രിയുടെ വിശദീകരണം പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു. പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് എതിരായ പരാതിയില്‍ ഷാനിമോള്‍ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആലപ്പുഴ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.

വിഷയത്തില്‍ യു.ഡി.എഫ് നേതാക്കള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് മന്ത്രി ജി. സുധാകരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തിരഞ്ഞെടുപ്പ് എന്നായിരുന്നു മന്ത്രി സുധാകരന്റെ പരാമര്‍ശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.