ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി, ചികിത്സയില്‍ തുടരും; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായി ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. കാന്‍സര്‍ ബാധിതനായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാവുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന് കോടതി വിലയിരുത്തി. കോടതി നിയോഗിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോര്‍ട്ട് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചു.

ഇതില്‍ ഇബ്രാഹിംകുഞ്ഞിന് ചികില്‍സ തുടരേണ്ടതുണ്ടെന്ന് സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ വിടാവുന്ന ആരോഗ്യസ്ഥിതി ഇപ്പോഴില്ലെന്നും വിദഗ്ധ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 19- ന് ഇബ്രാഹിംകുഞ്ഞിനെ കീമോതെറാപ്പി ചെയ്തു. അടുത്തമാസം വീണ്ടും കീമോ ചെയ്യണം. ലേക് ഷോര്‍ ആശുപത്രിയില്‍ 33 തവണ പരിശോധിച്ചു.

എന്നാൽ, ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഉടൻ വിജിലൻസ് കസ്റ്റഡിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ വിടാനാകില്ലെന്ന് തൊടുപുഴ വിജിലൻസ് കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലാക്കാനുള്ള ആരോഗ്യസ്ഥിതി വി കെ ഇബ്രാഹിംകുഞ്ഞിനില്ല. ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്നും മാറ്റിയാല്‍ അണുബാധയ്ക്ക് സാദ്ധ്യതയുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും ആശുപത്രി മാറ്റത്തില്‍ തീരുമാനം എടുക്കുക. ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കുമെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി. അതിന് മുമ്പ് ആശുപത്രി മാറ്റുന്നതിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകണമെന്നും, കോടതി നിർദേശിച്ചിട്ടുണ്ട്.

മെഡിക്കൽ ബോർഡിന്‍റെ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ്. ജനറൽ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടർമാരാണ് പാനലിലുള്ളത്. ഇവർ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോർ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.