സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട; നിലപാടില്‍ മാറ്റമില്ലെന്ന് എ.ഐ.സി.സി

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് എ.ഐ.സി.സി അറിയിച്ചു. കെ.പി.സി.സി നിര്‍ദ്ദേശം പാലിക്കാന്‍ കെ. വി തോമസിന് നിര്‍ദ്ദേശം നല്‍കി. അനുമതിയുടെ കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കില്ലെന്നും കെ.പി.സി.സി തീരുമാനത്തോടൊപ്പം നേതാക്കള്‍ നില്‍ക്കണമെന്നുമാണ് എ.ഐ.സി.സി നിലപാട്.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷം തീരുമാനം എടുക്കുമെന്നാണ് കെ വി തോമസ് അറിയിച്ചത്. അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.സി.സി നിലപാട് അറിയിച്ചത്. 9ാം തിയതിയാണ് സി.പി.എം സെമിനാര്‍ സംഘടിപ്പിക്കുന്നത്. ശശി തരൂരിനും, കെ വി തോമസിനുമാണ് ക്ഷണം ഉണ്ടായിരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പങ്കുവച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ നേരിട്ട് അറിയിച്ചിട്ടില്ലെന്നും, കെപിസിസി വിലക്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതായും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

സില്‍വര്‍ ലൈന്‍ വിഷയത്തിലടക്കം സര്‍ക്കാരുമായി ഇടഞ്ഞ നിലക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. വിലക്ക് ലംഘിച്ച് പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചിരുന്നു.