എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതി; എസ്. രാജേന്ദ്രന് എതിരെ സി.പി.എം അന്വേഷണ റിപ്പോർട്ട്, നടപടിക്ക് സാദ്ധ്യത

ദേവികുളത്ത് എ.രാജയെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ എസ്  രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ പാര്‍ട്ടിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. എസ്  രാജേന്ദ്രനെതിരെ നടപടി ഉണ്ടാകാനാണ് സാദ്ധ്യത. രാജേന്ദ്രനെതിരെ പാര്‍ട്ടി ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഒട്ടേറെ പരാതികളുയര്‍ന്നിരുന്നു. മണ്ഡലത്തിലെ സിപിഎം പ്രവർത്തകർ രാജേന്ദ്രനെതിരെ മൊഴി നൽകിയതയാണ് സൂചന. ഇനി എസ് രാജേന്ദ്രന്‍റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്.

ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ദേവികുളം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി അഡ്വ. എ രാജയെ പാര്‍ട്ടി തിരഞ്ഞെടുത്തപ്പോള്‍ മുന്‍ എംഎല്‍എ  പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.  പാര്‍ട്ടി ജില്ലാ കമ്മറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് മുന്‍ എംഎല്‍എയ്ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നത്.

മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതികളുയര്‍ന്നിരുന്നു. അന്വേഷണ കമ്മീഷന് മുന്നില്‍ എസ് രാജേന്ദ്രനെതിരായ പരാതികള്‍ ശരിവെയ്ക്കുന്ന മൊഴികളാണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഇനി എസ് രാജേന്ദ്രന്‍റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. നാളെയും മറ്റന്നാളുമായി എസ് രാജേന്ദ്രന്‍റെ വാദം കേട്ട ശേഷം നടപടി സ്വീകരിക്കും. തുടര്‍ന്ന് സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി.