'ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സി.പി.എം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ല'; എം.എ ബേബി

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. നമ്മള്‍ ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണ്. അത്കൊണ്ട് പാര്‍ട്ടിയുടെ എല്ലാ നിലപാടും നടപ്പിലാക്കാനാവില്ലെന്നും എംഎ ബേബി പറഞ്ഞു. സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തേ നടപ്പാക്കൂ എന്നും എം.എ.ബേബി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘സിപിഐഎമ്മിന് പല നിലപാടുകളുമുണ്ട്. സിപിഐഎമ്മിന്റെ എല്ലാ നിലപാടുകളും ഇന്നത്തെ സമൂഹത്തില്‍ എല്ലാകാര്യത്തിലും നടപ്പാക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ കരുതുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ നടപ്പാക്കാനുള്ള സാഹചര്യം വരുമ്പോള്‍ അത് അന്ന് ആലോചിക്കാം. സ്ത്രീതുല്യതയുടെയെല്ലാം പ്രശ്‌നമുണ്ട്. പക്ഷേ, പുരുഷാധിപത്യ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നാം ജീവിക്കുന്ന സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരായിട്ടുള്ള ആശയപ്രചാരണം വേണം. അതിന് സാമൂഹികമായ സമവായം വേണം. ഇന്നത്തെ സമൂഹത്തില്‍ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ ക്ഷമിച്ചിരിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ സമീപനം. ഏത് കാര്യം ചെയ്യുമ്പോഴും സാമൂഹിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം’. എംഎ ബേബി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ മൂന്ന് സീറ്റുകളില്‍ ഒത്തുകളിയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളെ എംഎ ബേബി തള്ളി. രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന തരത്തില്‍ ആര്‍എസ്എസ് എതിര്‍ക്കുന്നത് കമ്മ്യൂണിസത്തെയാണ്. വിചാരധാരയില്‍ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള കമ്മ്യൂണിസ്റ്റുകാരുമായി കേരളത്തിലെ തിരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ഇന്ത്യയിലെ ഏക ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ആര്‍എസ്എസിന് എന്ത് ഡീലാണ് ഉണ്ടാക്കാന്‍ കഴിയുക? ആര്‍എസ്എസിനും ബിജെപിക്കും ഉള്ളിലുള്ള വിഭാഗീയ കിടമത്സരങ്ങളില്‍ തനിക്ക് ഒരു ശ്രദ്ധകിട്ടാന്‍ വേണ്ടി ബാലശങ്കര്‍ പറഞ്ഞതാവാം ഇത്. ഒ രാജഗോപാലിന്റെ പ്രസ്ഥാവന ഇതിന് സമാന്തരമായി മുന്നിലുണ്ട്. 1991-ല്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം തുറന്ന് സമ്മതിച്ചത്. കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയതു കൊണ്ടാണ് രാജഗോപാല്‍ തന്നെ ബിജെപിയുടെ അക്കൗണ്ട് നിയമസഭയില്‍ തുറന്നത്. ഡീലുള്ളതു കൊണ്ടാണോ ഈ കേന്ദ്ര ഏജന്‍സികളെല്ലാം സര്‍ക്കാരിനെതിരെ അപഹാസ്യമായി കുരച്ചു ചാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.